ചുറ്റും കുറ്റാകൂരിരുട്ട്..
കണ്ണ് എത്രയേറെ സ്‌ട്രെയിൻ ചെയ്തിട്ടും കാഴ്ച അഡ്ജസ്റ്റ് ആവുന്നില്ല.. ഒരു തരി വെളിച്ചം പോലും കണ്ടെടുക്കാനില്ലാത്തത്ര ഇരുട്ട്..
കണ്ണ് പരമാവധി അമർത്തി അടച്ച് തുറന്നു..
ചുരുട്ടിൻ്റെ വെളിച്ചം കണ്ണിലേക്ക് ഇടിച്ചു കയറി..
"ശീഘ്രം!! അഗ്നി അണയുന്നതിന് മുൻപേ വായുവിൽ മൃതിഷീണം നിറയണം!"
ഒന്നും മനസ്സിലായില്ല.. പക്ഷേ.
ഒരു കൂട്ടം ആളുകൾ, അതും വിചിത്രമായി വസ്ത്രം ധരിച്ചവർ.. അവർ മറ്റു കുറച്ച് പേരെ കയറിൽ ബന്ധിച്ചിരിക്കുന്നു..
മുന്നിൽ ഒത്ത നടുക്കായി ആളിക്കത്തുന്ന തീ.. അതിലേക്ക് കമ്പും ചുള്ളീം ഒക്കെ പെറുക്കി ഇട്ട് അതിനെ ആളിക്കത്തിക്കുന്ന മറ്റു ചിലർ.
"വലിച്ചെറിയൂ ഈ രാജ്യദ്രോഹികളെ"
വീണ്ടും ഭൂമി നടുക്കുമാറുച്ചത്തിൽ ആ ഘോരമായ അലർച്ച മുഴങ്ങി..
മരണം മുന്നിൽ കണ്ട് പ്രാണനെ തിരികെ നേടാൻ ശ്രമിക്കുന്നവരുടെ ഹൃദയം പൊട്ടുമാറുച്ചത്തിലുള്ള നിലവിളികൾ ഉയർന്നു..
തല വെട്ടിപൊളിയും പോലെ..
ഞാൻ ഇവരിൽ നിന്ന് എല്ലാം കുറച്ച് അകന്ന് മാറി ഇതെല്ലാം വ്യക്തമായി കാണാൻ പറ്റുന്ന ഒരിടത്താണ്..
ഒരു മരത്തിനു സൈഡിലായി കുറച്ച് കല്ലുകളുടെ കൂട്ടത്തിനുള്ളിൽ..
പക്ഷേ.. അടുത്ത നിമിഷം. ഒന്ന് കാലു വേച്ച് പോയത് ഓർമ്മയുണ്ട്..
"ഭൃത്യരെ, അതിക്രമിച്ച് കടന്നിരിക്കുന്നവർ ആരായാലും പിടിച്ച് കെട്ടവരെ"
"ഉത്തരവ്"
മിഴുങ്ങസ്സ്യാ എന്ന് നിൽക്കുന്ന എൻ്റെ അടുത്തേക്ക് അമ്പും വില്ലും ഏന്തി ഒരു കൂട്ടം മനുഷ്യർ പാഞ്ഞു അടുക്കുന്നു.
അസാമാന്യ മെയ്‌വഴക്കമുള്ളവർ..
അത്ര നേരം ഇല്ലാതിരുന്ന ഒരു ഞെട്ടൽ അപ്പോഴാണ് ഉണ്ടായത്. ഞാൻ തിരിഞ്ഞോടി. വേഗത്തിൽ..
പക്ഷേ.. അവരുടെ പകുതിയുടെ പകുതി പോലും എനർജി ഇല്ലാതിരുന്ന ഞാൻ പതിയെ തളർന്ന് തുടങ്ങി..
തിരിഞ്ഞ് നോക്കിയപ്പോ ഒരുത്തൻ ഏകദേശം തൊട്ടടുത്ത്!
ഒന്നും നോക്കീല.. ഉള്ള അവസാനത്തെ ശക്തിയും സ്വരുക്കൂട്ടി ഞാൻ കുതിച്ചു..
ഒരു അമ്പ് തുടയിൽ തുളച്ചു കേറും വരെ മാത്രം!!!!!!!!!!
മൂക്കും കുത്തി ഞാൻ മണ്ണിൽ വീണു മലർന്നുപോയി.
ഇപ്പോഴാണ്, ഭീതി ഞെരമ്പും എല്ലും കടന്ന് അസ്ഥിക്ക് പിടിച്ചത്..
ഇത് ഞാൻ ഉദ്ദേശിച്ചത് അല്ല.. ഒട്ടും അല്ല!!!!!!
അമ്പ് എങ്ങാനും എയ്താൽ കൂടി പോയാൽ ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കും.. അത്രയേ എൻ്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ..
പക്ഷേ.. അതാർന്നേൽ ജീവൻ പറിയുമ്പോലെ ഇമ്മാതിരി വേദനിച്ചിട്ടും ഞാൻ ഇവിടെ തന്നെ ഉണ്ടാവില്ല..
ഇനി വല്ല നാടക ട്രൂപും??
ഏയ്.. അമ്പ് കുത്തി ഇറക്കുന്ന നാടക ട്രൂപ്പോ!
എന്തായാലും മൊത്തത്തിൽ തീരുമാനം ആയി..
ഒരു വലിയ, നല്ല തടിയും നീളവും ഉള്ള ഒരു കമ്പ് ആരോ കൊണ്ട് വന്നതേ ഓർമയുള്ളൂ..
ദാ.. ഇപ്പൊ ഞാൻ അതിൽ തലകീഴായി തൂങ്ങിയാടുന്നു..
അത്ര സിംപിൾ ഏർപ്പാടല്ല.. ഉള്ളിലെ കുടൽ ഒക്കെ തലകുത്തി കിടന്ന് ഇളകുമ്പോലെ ഉണ്ട്.
അയ്യോ എന്നെ ഒന്നും ചെയ്യല്ലേ, ഞാൻ ഒന്നും ചെയ്തിട്ടില്ലെ എന്നൊക്കെ കുഞ്ഞീശോയുടെ നാമത്തിൽ ആണയിട്ട് പറയണം ന്നുണ്ട്.
പക്ഷേ.. കുത്തി കേറിയ അമ്പിൻ്റെ തല ഇപ്പൊ ആകാശത്തേക്ക് പൊങ്ങിയാണ് നിൽപ്പ്. ഒന്ന് അനങ്ങിയാലോ ഞെരങിയാലോ തുളച്ചു കയറുന്ന വേദന.
എന്തേലും മരുന്ന് തരാൻ ഉള്ള മനസ്സാക്ഷി ഇതുങ്ങൾക്ക് ഇല്ലേ..
ചോര കുത്തി ഒലിക്കുന്ന കണ്ടിട്ട് എനിക്കോ പേടി ആകുന്നു, ആ എന്നെയാണ് തൂക്കി ഇട്ട് ആട്ടിക്കൊണ്ട് പോകുന്നെ.
എന്നാലും വീട്ടിലെ മുറിയിൽ ഇരുന്ന ഞാൻ എങ്ങനെ ഇവിടെത്തി??!!
ഏതാണ് സ്ഥലം??!!
കണ്ടിട്ട് ഏതോ കാട്ടുവാസികൾ ആണ്. താളത്തിൽ ചവിട്ടി ആണ് നടപ്പ്. ആരുടെയും കാലിൽ ചെരുപ്പില്ല. കരിയില ചവിട്ടി അരഞ്ഞു ഇളകുന്ന ശബ്ദം കേൾക്കാം.
കുറേ നേരം പൊയ്പ്പോയി.
വേദന അധികരിച്ച് എൻ്റെ കാഴ്ച മങ്ങി തുടങ്ങുമ്പോലെ..
കണ്ണ് അടയുന്നത്തിന് തൊട്ടു മുൻപായി ദൂരെ, ഒരു വലിയ ഗുഹാമുഖം തെളിഞ്ഞുവന്നിരുന്നു..
..........
രണ്ട് ബലിഷ്ഠമായ കൈകൾ എന്നെ വലിച്ചിഴയ്ക്കുന്നത് അറിഞ്ഞാണ് കണ്ണ് വലിച്ച് തുറന്നത്..
ഒരു 30 നടുത്ത് പ്രായം തോന്നിക്കുന്ന കട്ടി മീശയുള്ള ഒരാളാണ് എൻ്റെ മുന്നിൽ. പിന്നിലുള്ളവന് പ്രായം 18 തികച്ചില്ല എന്ന് ഉറപ്പാണ്. ഒരു ദയയോ ദാക്ഷിണ്യമോ ഇല്ലാതെ ചേച്ചിയുടെ പ്രായം ഉള്ള ഒരുത്തിയെ വലിച്ചിഴയ്ക്കുന്ന കണ്ടില്ലേ.
എന്തോ പച്ചില മരുന്നിൻ്റെ വൃത്തികെട്ട മണം മൂക്കിലേക്ക് അടിച്ചു കയറി.
ഒന്ന് വൃത്തിക്ക് നോക്കിയപ്പോൾ മനസ്സിലായി, കാലിലെ മുറിവ് വെച്ച് കെട്ടിയതാണെന്ന്..
"അതേ.. വല്ല pain killer ും കിട്ടുവോ.."
എന്നെ പിടിച്ചിരിക്കുന്നവൻ പെട്ടെന്ന് കയ് അയച്ചു ..
പുറകീന്ന് എന്തോ വീശുന്നത് കേട്ടതെ ഓർമ ഉള്ളൂ.. അടുത്ത സെക്കൻ്റ് ഒരു വലിയ വാൾ എൻ്റെ കഴുത്തിന് തൊട്ട് തൊട്ടില്ല മട്ടിൽ നിൽക്കുന്നു!!!!!
ശെടാ.. ഇതിപ്പോ അത്യാവശ്യ കാര്യവും മിണ്ടാൻ ഒക്കില്ലേ..
ദൈവമേ.. ഇനി എങ്കിലും ഈ സ്വപ്നത്തേന്ന് ഒന്ന് ഉണർത്തി താ..
വെട്ടിത്തിളങ്ങുന്ന നല്ല ഒത്ത ഒരു വാൾ, കൺമുന്നിൽ.. അതിൽ നിന്ന് ചുവന്ന കട്ട ചോര ഊറുന്നത് കണ്ട് എൻ്റെ കണ്ണ് മിഴിഞ്ഞു പോയി..
ഈശ്വരാ.. സോസ് ആയിരിക്കണേ..
ആ വാളും കൊണ്ട് ഒന്ന് എൻ്റെ താടി പിടിച്ച് പൊക്കിയതാണ്.. അതിൻ്റെ പച്ചമണം മൂക്കിലേക്ക് അടിച്ചു കയറി.. ഓക്കാനം വന്നു. സോസ് ഒന്നും അല്ല മക്കളെ.. നല്ല ഒന്നാന്തരം ചോര.
അതും പോത്തിനെ ഇപ്പൊ അറുത്തിട്ട് കത്തി വലിച്ചൂരിയ പോലെ..
ഉഫ്ഫ്..
പിന്നെ കഴുത്തിൽ ഇതും വെച്ചായി എൻ്റെ എഴുന്നള്ളിപ്പ്..
ഇപ്പോഴാണ് ഞാൻ സത്യത്തിൽ പരിസരം ശ്രദ്ധിക്കുന്നത് തന്നെ..
മാനം മുട്ടെ ഉയരത്തിൽ അപ്പുറവും ഇപ്പുറവും ഭിത്തി.. ഒന്നിടവിട്ട സ്ഥലങ്ങളിൽ മരത്തിൻ്റെ സ്റ്റാൻഡുകളിൽ ചുരുട്ട് കത്തിച്ച് വെച്ചിരിക്കുന്നു..
അതാണ് ആകെ ഉള്ള വെളിച്ചം. ഇടയ്ക്ക് അത് മങ്ങുമ്പോൾ കനത്ത ഇരുട്ട് മൂടുമ്പോലെ തോന്നും. പിന്നെ വീണ്ടും തെളിയും.
ശെരിക്കും പണ്ടത്തെ കാലത്തെ സിനിമകളിൽ ഒക്കെ കണ്ടത് പോലത്തെ ജയിലുകൾ.. ഇത്ര ഒറിജിനാലിറ്റി ഇല്ലാർന്നേൽ ഞാൻ ഇതൊക്കെ സെറ്റ് ആണെന്ന് പറഞ്ഞേനെ..
എന്തായാലും കുറച്ച് നേരത്തെ നടത്തത്തിന് ഒടുവിൽ എന്നെ ഒരിടത്ത് പ്രതിഷ്ഠിച്ചു.
കുരുത്തം പിടിച്ച വാൾ മാത്രം ലവൻ കഴുത്തീന്ന് മാറ്റീട്ടില്ല.
നിന്നോട് ദൈവം ചോദിക്കൂടാ തെണ്ടീ..
രണ്ടും പെട്ടെന്ന് എന്നെ തിരിഞ്ഞ് ഒകൂർപ്പിച്ച് ഒറ്റ നോട്ടം.
എൻ്റെ പൊന്നേ.. ഇച്ചിരി ശ്വാസത്തിൻ്റെ ശബ്ദം പുറത്ത് കേട്ടിട്ടുണ്ടാവും. അയിനാണ്
😮💨
അപ്പോഴേക്കും മീശക്കാരൻ ചേട്ടൻ സൈഡിൽ മുകളിലായി കാണുന്ന സ്റ്റാൻഡിലേക്ക് കയ്യിലിരുന്ന ചുരുട്ട് നീട്ടി കത്തിച്ചു.
പെട്ടെന്ന് പൊട്ടി വീണ വെളിച്ചത്തിന്റെ കീറ് പതിയെ കാഴ്ച തെളിയിച്ചു.
കണ്ണിന് മുന്നിൽ പാറിയ തീക്കനലിനെ വീശിമാറ്റി കണ്ണ് ചിമ്മി തുറന്ന് മുന്നിലേക്ക് നോക്കുമ്പോഴാണ് എന്തോ തകരാറ് തോന്നിയത്..
മുന്നിൽ ഒരു ജയിൽ ആണ്, അത് പോട്ടെ.. മൂന്ന് ചുവരുകൾ കാണുന്നും ഉണ്ട്, അതും പോട്ടെ..
പക്ഷേ ഒരു ചുവരിൻ്റെ ഭാഗം.. അത് മാത്രം.. എത്ര ശ്രമിച്ചിട്ടും, കണ്ണ് അമർത്തി ഉഴിഞ്ഞിട്ടും അവിടെ ഇരുട്ട് മാത്രം.
സ്റ്റാൻഡിലെ തീവെളിച്ചത്തിൽ അത് മാത്രം എന്തെ കാണാത്തെ എന്ന് ആലോചിച്ച് നിന്നത് ഒടുക്കത്തെ ഞെട്ടലിൽ തീരും ന്ന് ഒട്ടും വിചാരിച്ചീല..
മീശക്കാരൻ ചേട്ടൻ്റെ ട്രൗസർ പോലെ ചുറ്റിയ തുണിയുടെ അറ്റത്ത് തൂക്കിയിട്ടിരുന്ന എന്തോ മണി ഒരു വലിയ ശബ്ദത്തോടെ തറയിൽ വീണ്.. ഉരുണ്ട് ഉരുണ്ട് ജയില് കമ്പികളിൽ തട്ടി തെറിച്ച് ഉള്ളിലോട്ട് പോയി..
ചെറിയ കാര്യമാണ്, ആരു ശ്രദ്ധിക്കാൻ..
പക്ഷേ ഒന്നാം ചുമരിൽ തട്ടി തട്ടി പോയ മണിയുടെ കിലുക്കം.. ഇരുട്ടിൽ നടുവിലത്തെ ചുമരിൽ കൂടി തട്ടി കുലുങ്ങും എന്ന് കരുതിയ എനിക്ക് തെറ്റി..
പകരം ആ മണി കാണാതായി എന്ന് മാത്രമല്ല.. താഴെ എവിടെയോ തട്ടുന്ന സൗണ്ടും കേട്ടു!!!
പിന്നെ ഒന്നും ഒരു ശബ്ദവും കേട്ടതും ഇല്ല!!
അറിയാതെ ഞാൻ അലറി വിളിച്ച് പോയി..
എടോ.. പരട്ടകളെ.. എൻ്റെ നാട്ടിൽ ഒക്കെ ജയിലിനെന്നല്ല, എല്ലാ മുറിക്കും നാല് ചുവാരാടെ.. ഒരു ചുവര് ഇല്ലാത്ത ഇവരുടെ ഈ പ്രത്യേക ജയിലിൽ അപ്പുറത്തപ്പോ കുഴി ആണ്. കുഴി അല്ലേൽ കൊക്ക. ഹമ്മച്യേ..!
ഒന്നാമത് എനിക്ക് ഉറക്കത്തിൽ ഒരിടത്ത് തന്നെ കിടന്ന് ശീലം ഇല്ല. കിലോമീറ്റർ കട്ടിലിൽ മറിയണം.. കിടന്ന സ്ഥലത്ത് രാവിലെ എണീറ്റ ഓർമയും ഇല്ല.
രണ്ടാമത്, അവിടുന്ന് വല്ല ഇഴ ജന്തുക്കളും കയറി വന്നാൽ?!
അല്ലെങ്കിൽ ഇനി താഴെ വല്ല മുതല കുളവും ആണേൽ?!
ഉഫ്ഫ്..
ഇനി നോക്കി നിന്നാ ഞാൻ പടം ആവും..
മീശക്കാരനും തലമുടിയിൽ പുറകിലായി വലിച്ച് പിടിച്ചിരിക്കുന്ന ആ നരുന്തും പിന്നെ ഞാനും..
താക്കോൽ എടുക്കാൻ മീശക്കാരൻ എൻ്റെ കൈ വിട്ട ആ ഗ്യാപ്പിൽ ഞാൻ എൻ്റെ ജാക്കറ്റ് തപ്പി pepper spray പുറത്ത് എടുത്തു..
ഈ ജാക്കറ്റ് ഇട്ടിരുന്നത് ഭാഗ്യം, ഇല്ലേൽ കാണാർന്നു.
രണ്ടും അലറി വിളിച്ച് പായുന്നതിന് ഇടയിൽ കൂടെ ഞാൻ തിരിഞ്ഞോടി..
ഓടി ഓടി ഒരു വളവ് തിരിഞ്ഞപ്പോൾ ആണ് മനസ്സിലായത്. ഉണ്ട് എന്ന് വിചാരിച്ച ബുദ്ധി പോലും എനിക്ക് ഇല്ലാ എന്ന്..
ഇവിടെ ആ രണ്ട് പേർ മാത്രമേ കാണുള്ളൂ എന്ന് എനിക്ക് എങ്ങനെ തോന്നി!
പിന്നേം കുറേ തടി മാടൻമാരായ ചേട്ടന്മാർ എൻ്റെ പുറകേ ഓടി എത്താൻ തുടങ്ങി.
ഒന്നുകിൽ കടുവ, അല്ലേൽ സിംഹം. കൊള്ളാം.
എന്തൊരു ഗതികേടെന്ന് നോക്കണേ..
തിരിഞ്ഞ് ഓടി പഴയ പോലെ മറ്റവന്മാരുടെ വായിൽ തന്നെ പെടണം..
അവർക്ക് അടുത്ത് എത്തുമ്പോൾ അവർ ഇത് വരെയും റികവർ ആയിട്ടില്ല.. ഞാൻ വീണ്ടും ആ വഴി മുന്നോട്ട് കുതിച്ചു.
സത്യം പറഞ്ഞാല് ആ വഴി എന്നത് അതൊരു അവസാനം ആയിരുന്നു.. തുറന്ന ഒരു ആർച്ച്, അതിനപ്പുറം കനത്ത ഇരുട്ട്.. ഞാൻ തിരിഞ്ഞ് നോക്കി..
അവർ എത്തുന്നെ ഒള്ളു.. ഞാൻ ആ ചുവരിന് പിടിച്ച് ആ ചെറിയ അർച്ചിലൂടെ പുറത്തേക്ക് കടന്ന്.. പുറത്തെ ചുവരിൽ അള്ളി പിടിക്കാൻ ശ്രമിച്ചു.. ചെറിയ ഏതോ കരിങ്കല്ല് പുറത്തേക്ക് ഉന്തി നിന്നതിൽ കഷ്ട്ടി ചവിട്ടി നിൽക്കാം..
കയ് ഏതോ നീണ്ട് വന്ന മരക്കൊമ്പിൽ പിടിപ്പിച്ചു..
ഒന്ന് വേച്ച് പോയാൽ താഴത്തെ ഉത്തരം ഇല്ലാത്ത അനന്തമായ ഇരുട്ടിലേക്ക്.. പേടി കാർന്ന് തിന്നുമ്പോഴും ധൈര്യം സ്വരുക്കൂട്ടി ഒരു അറ്റ കയ്..
"ഇതിനെ എൻ്റെ കയ്യിൽ ഏൽപ്പിക്കാൻ നിനക്ക് നൂറു പൊൻപണം പകരമായി നൽകുന്നതായിരിക്കും"
എവിടുന്നോ ഒരു അപശബ്ദം..
"അങ്ങുന്നെ.. വിഷം കൂടിയ ഇനമാണ്. തൊട്ടാൽ മൃത്യു ഉറപ്പ്"
ചെറിയ തിരി വെളിച്ചം കത്തിയത് കണ്ടപ്പോഴാണ്.. എൻ്റെ ഇടത് കണ്ണിൻ്റെ ഭാഗത്തായി ഒരു കിളി വാതിൽ കാണുന്നത്. അതിലൂടെ നോക്കിയപ്പോൾ മനസ്സിലായി.. ഉള്ളിലെ മുറിക്കുള്ളിൽ ആരോ രണ്ട് പേർ പരസ്പരം സംസാരിക്കുന്നത് ആണ് എന്ന്..
"അതാണ് എനിക്കും വേണ്ടത്. ഇന്ന് അത് സംഭവിച്ചിരിക്കും. നാളെ പുലരുമ്പോൾ ചരിത്രം എൻ്റെ നാമം ജപിക്കും"
ഒട്ടും ലോലം അല്ലാത്ത ഒരു പെൺ ശബ്ദം..
അപ്പോഴാണ് കയ്യിൽ ഇരുന്ന കൂട അയാൾ തുറന്ന് കാണിക്കുന്നത് ഞാൻ കണ്ടത്..
അതിനുള്ളിൽ ഒരു അതി ഭയങ്കരനായ ഒരു വലിയ സർപ്പം ഫണം വിടർത്തിയാടുന്നു..
അതിലേക്ക് ആ സ്ത്രീ തിരിവെളിച്ചം അടുപ്പിച്ച് പരിശോധിച്ച് നോക്കുമ്പോൾ അവരുടെ മുഖം കൂടെ വെളിവായി..
കത്തുന്ന ശോഭയിൽ ഒരു വെണ്ണക്കൽ ശിൽപം പോലെ നിറഞ്ഞ് മുറ്റി നിൽക്കുന്ന ഒരു പെണ്ണ്.
മുഖം എവിടെയോ കണ്ട് മറന്ന പോലെ എനിക്ക് കാര്യമായ പരിചയവും തോന്നി.. ഓജസാർന്ന മുഖം..
അവർ കൂട പരസ്പരം കൈമാറി നടന്നകന്നു.
പെട്ടെന്നാണ്.. അവിടെ പറ്റി പിടിച്ച പായലിൽ കാൽ ഉടക്കി തെന്നി ഞാൻ മറിഞ്ഞത്.. നേരത്തെ കാലിൽ വെച്ച് കെട്ടിയത് അടർന്ന് പോയി ചോര മുന്നത്തേക്കാളും ശക്തിയിൽ ചീറ്റി തെറിച്ചു..
കടുത്ത വേദനയിൽ ഞാൻ കാലിൽ പിടിക്കാൻ ആഞ്ഞതും..
കയ്യും കാലും പിടിവിട്ട് ഞാൻ താഴേക്ക് കുതിച്ചു.. താഴെ ഉള്ള ഏതോ വെള്ള വലയം എന്നെ വലിച്ച് എടുത്തത് ഓർമ്മയുണ്ട്..
ബോധം പൊയ്പ്പോയ പോലെ..
രാവിലെ കട്ടിലിൽ നിന്ന് ഞെട്ടി എഴുന്നേൽക്കുമ്പോൾ, കണ്ടതൊക്കെ സ്വപ്നം ആണെന്ന് ബോധ്യമായി.
ഹൊ.. എന്തോരം വെള്ളം കുടിച്ചു!
റിസർച്ച് പേപ്പറും എടുത്ത് ധൃതിയിൽ റെഡി ആയി പ്രൊഫസറുടെ അടുത്ത് എത്തുമ്പോൾ എന്തൊക്കെ സ്വപ്നങ്ങൾ ആയിരുന്നു.. നാളെ ഇത് ഹിസ്റ്റോറിക്കൽ മാഗസിനുകളിൽ പ്രസിദ്ധീകരിച്ച് വരും എന്ന് പോലും പ്രതീക്ഷിച്ചിരുന്നു..
ദേഷ്യവും വിഷമവും തോന്നി. നിഷിയോ മറ്റോ എന്തെങ്കിലും പണി തിരിച്ച് പണിഞ്ഞിട്ടുണ്ടാവും.. അതിനേ വഴി ഉള്ളൂ..
ദേഷ്യത്തിൽ അവളുടെ അടുത്തേക്ക് കുതിച്ചു. ലൈബ്രറിയിൽ കാണും എന്ന് ഉറപ്പായിരുന്നു.
അവിടെ എന്തോ വായിച്ച് കൊണ്ടിരുന്ന അവളുടെ മുന്നിലേക്ക് ഞാൻ എൻ്റെ റിസർച്ച് പേപ്പർ എറിഞ്ഞ് കൊടുത്തു..
ആകെ എല്ലും തോലും ആയ അവളെ കണ്ടിട്ടും എനിക്ക് ഒന്നും, ഒരു ദയയും തോന്നിയില്ല..
"സത്യം പറയണം.. നീ ആണ് ഇതിന് പിന്നിൽ എങ്കിൽ നീ ഇനി പുറം ലോകം കാണാത്ത വിധം ഞാൻ നാറ്റിക്കും"
ഞെട്ടി എണീറ്റു അവള്. അവള് എന്നല്ല, ലൈബ്രറിയിൽ പല ഇടത്തായി ഇരുന്നവർ എല്ലാവരും.. ഞങ്ങൾക്ക് ഇടയിലെ കഥ അറിയാവുന്നവർക്ക് ഒക്കെ കൗതുകം നിറഞ്ഞ കാഴ്ച കൺമുന്നിൽ..
"എന്താണ്.. എനിക്കൊന്നും മനസ്സിലാവുന്നില്ല" അവള് വിറച്ച് കൊണ്ട് പറഞ്ഞു..
"എന്താണെന്ന് നീ എനിക്ക് പറഞ്ഞു തരണം, എൻ്റെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയും പറ്റിയിട്ടില്ല എന്ന് എനിക്ക് ഉറപ്പുണ്ട്"
ഞാൻ തീർത്ത് പറഞ്ഞു.
സംശയത്തോടെ അവള് thesis കയ്യിൽ എടുത്തു. മറിച്ച് മറിച്ച് അനാലിസിസിലേക്ക് എത്തിയവൾ കണ്ണ് മിഴിച്ച് എന്നെയും പിന്നെ പേപ്പറും മാറി മാറി നോക്കി നിന്ന് പോയി..
"ഇത് തന്നെ ആണോ നിൻ്റെ ഫൈനൽ thesis?"
ഇവൾ ഇത്..😤
"പിന്നെ ഞാൻ ഇത്ര പേപ്പർ വെറുതേ പ്രിൻ്റ് എടുത്തോ?!"
ഞാൻ ദേഷ്യം അമർത്തി ചോദിച്ചു.
"26 ആം വയസ്സിൽ പാമ്പ് കടിയേറ്റ് മരിച്ച അഗസ്ത്യവീരൻ എങ്ങനെ മൃഗസ്ഥലിയുടെ സാമ്രാട്ടായി?!!.. മൃഗസ്ഥലി ഒരു ചെറിയ രാജ്യം മാത്രം ആയിരുന്നില്ലേ, അതും ഒരു രാജ്ഞിയുടെ കീഴിൽ. നീ ഇത് എന്തൊക്കെയാ എഴുതി പിടിപ്പിച്ചിരിക്കുന്നെ?!!!"
വാട്ട്!!!!????