കാലങ്ങളുടെ ബന്ധനം..
Present day
"What rubbish..!! തോന്നുമ്പോലെ കഥ എഴുതി വെക്കൽ ആണോ തനിക്ക് റിസർച്ച് പേപ്പർ??!! താൻ കാര്യം ഊടായിപ്പ് ആണെന്നറിയാം. എന്നാലും ഇമ്മാതിരി കോപ്രായങ്ങൾ കാണിക്കേണ്ടത് ഇതിൽ അല്ല "
കറക്ട് ആയി സബ്മിഷൻ ഡേറ്റിൽ തന്നെ thesis വെച്ച എനിക്ക് എന്താ സംഭവിക്കുന്നതെന്ന് ഒരു പിടിയും കിട്ടിയില്ല..
പക്ഷേ.. കാര്യം അത്രയേറെ സീരിയസ് ആണ് എന്ന് പ്രൊഫസറുടെ മുഖം പറയുന്നു.
എത്ര നാളുകളുടെ പ്രിപറേഷൻ ആണ്! എത്ര എത്ര മെറ്റീരിയലുകൾ! ലൈബ്രറിയിലും മറ്റും ചിലവഴിച്ച എത്രയെത്ര മണിക്കൂറുകൾ!
അവസാനം ഇപ്പൊ ഹിസ്റ്ററിയിൽ ഒരു പിജി ഹോൾഡർ ആവാൻ ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ, ഒരു ബ്ലാക്ക് മാർക്ക്!
സത്യത്തിൽ സങ്കടം വരുന്നു.. ഇത്ര നാളും പഠിച്ചിട്ട് ആത്മാർത്ഥമായി ചെയ്ത ഒരു കാര്യമാണ്.
"സാർ, ഒരു കാര്യം. അർജൻ്റ് ആണ്. യൂണിവേഴ്സിറ്റി മാറ്റർ"
പെട്ടെന്നാണ് അനില മാമിൻ്റെ വരവ്. അതോടെ പ്രൊഫസർ എൻ്റെ പേപ്പർ ചുരുട്ടി എറിഞ്ഞ് അവരുടെ ഒപ്പം പോയി.
പറന്നു വീണ റിസർച്ച് പേപ്പർ കാൺകെ, ദേഷ്യം നുരഞ്ഞു പൊന്തി..
ഞാൻ അത് എടുത്ത് നിവർത്തിയതും.. കഴിഞ്ഞ കുറച്ച് മാസങ്ങൾ മനസ്സിൽ തെളിഞ്ഞു..
*******
ജൂൺ മാസത്തിലെ തണുത്ത കാറ്റ് ജനല്പാളികളിലൂടെ അകത്തേക്ക് ഇരച്ച് കയറുന്നു..
നിർജീവമായ മനസ്സിനെ സാന്ത്വനിപ്പിക്കാൻ വ്യഥാ ഒരു ശ്രമം നടത്തി അത് തോൽവി ഏറ്റുവാങ്ങി മടങ്ങി.
പ്രൊഫസറുടെ ക്ലാസ് ശ്രദ്ധിക്കാൻ മനസ്സിനെ പാകപ്പെടുത്തി മറ്റെല്ലാ ചിന്തകളെയും തൂത്തുമാറ്റി ഞാൻ പേന കയ്യിൽ എടുത്തു..
"ഇന്ത്യ കണ്ട എക്കാലത്തേക്കും മികച്ച രാജസാമ്രാജ്യങ്ങളിൽ ഒന്നാണ് മൃഗസ്ഥലി. ആഢ്യത്വവും പ്രൗഢിയും നിറഞ്ഞുനിന്നിരുന്ന മൂന്നര പതിറ്റാണ്ടുകൾ.. പന്ത്രണ്ടാം നൂറ്റാണ്ടിലെ ആര്യവർത്തത്തിൻ്റെ മുക്കാൽ ഭാഗവും കയ്യേറി വാണിരുന്ന മഹാരാജാക്കന്മാർ!"
മൃഗസ്ഥലിയുടെ ഏകദേശ ഭൂപ്രകൃതിയുടെ രൂപരേഖ കാണിച്ച് വിശദീകരിക്കുകയായിരുന്നു പ്രൊഫസർ.
"Sir, May I come in?"
ക്ലാസ്സിനെ മുറിച്ച് ആ ശബ്ദം എത്തി..
ക്ലാസിനിടയിലെ അലോസരം ഒഴിവാക്കാൻ ഒരു കൈ വീശി സിഗ്നൽ കൊടുത്ത് പ്രൊഫസർ അടുത്ത സ്ലൈഡ് മാറ്റി.
പ്രൊജക്ടറിൻ്റെ ലൈറ്റ് മറഞ്ഞു നടന്നു വന്ന ആ കറുത്ത രൂപം എനിക്ക് അരികിലെത്തി.
പതിവ് പോലെ എന്നെ തോളത്ത് തട്ടി വെളുക്കെ ചിരിച്ച് ബാഗ് എടുത്ത് വെച്ച് ഇരുന്നു. എനിക്ക് തൊട്ടരികിൽ..
എന്തോ ഒരു അസ്വാഭാവികത മണത്തുവോ എന്തോ, ഒരു നിമിഷം അവള് എന്നെ ഒന്ന് നെറ്റി ചുളിച്ച് നോക്കി.
ശൂന്യമായ മനസ്സിൻ്റെ കോണിൽ നിന്ന് വിഷം പുരട്ടിയ, എന്നാൽ സ്നേഹത്തിൽ മിനുക്കിയ ഒരു ചിരി ഞാൻ അവൾക്ക് നേരെ ചിരിച്ചു.
ആശ്വാസത്തിൻ്റെ ഒരു കണിക ആ കണ്ണിൽ മിന്നി മറിഞ്ഞോ?
ഞാൻ പൂർണ്ണമായും ക്ലാസിൽ ശ്രദ്ധ തിരിച്ചു.
Archeaological studies ൻ്റെ പ്രയത്നത്തിൽ ശേഖരിക്കപ്പെട്ട 12 ാം നൂറ്റാണ്ടിലെ ക്ഷേത്രങ്ങളിലെ കൊത്തുപണികളുടെ ഫോട്ടോകളും manuscript കളും ഓടിച്ച് വിട്ട് പ്രധാനപ്പെട്ടവ പ്രൊഫസർ തിരഞ്ഞ് കൊണ്ടിരിക്കുന്നുണ്ടായിരുന്നു അപ്പോൾ..
ഏതോ ഒരു സ്ലൈഡിൽ ഒരു പൊടി പിടിച്ച എഴുത്തോലയുടെ, അക്ഷരങ്ങൾ പകുതി തെളിഞ്ഞ വരികൾക്കുമേൽ പ്രൊഫസർ പെൻ ലൈറ്റ് തെളിച്ചു നിർത്തി.
"കൊത്തുപണികൾ തീർത്ത മന്ദിരങ്ങളും ആയുധാഭ്യാസവും വിശാലമായ കലാവൃന്ദങ്ങളും അടക്കി വാണിരുന്ന ആ കാലഘട്ടം മഹാനായ ഒരു ചക്രവർത്തിയുടെ അസാമാന്യ കരുത്തിൻ്റെയും കഴിവിൻ്റെയും പ്രതീകമായിരുന്നു"
"അദ്ദേഹത്തിൻ്റെ സ്വന്തം കൈപ്പടയാണിത്. അന്ന് രാജസദസുകളിൽ നിലനിന്നിരുന്ന ' ഭേളു ' എന്ന ഭാഷയിൽ അദ്ദേഹം രചിച്ച എന്തോ ഒന്ന്. ഇത് ഒരു പ്രധാനപ്പെട്ട രാജരഹസ്യം ആവാം എന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ ഇത് വരെയും ഒരാൾക്കും ഇതിൽ പൂർണമായി എന്തെന്ന് മനസ്സിലാക്കാൻ ആയിട്ടില്ല. കൂടുതൽ സ്വകാര്യതയ്ക്ക് വേണ്ടി അദ്ദേഹം ഒരു കോഡ് ഭാഷ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് അനുമാനിക്കേണ്ടി വരും"
പതിറ്റാണ്ടുകൾ വാണ അതികായനായ ആര്യവർത്തത്തിൻ്റെ ചക്രവർത്തിക്ക് പേടിക്കാൻ മാത്രം സ്വകാര്യതയ്ക്ക് എന്ത് പ്രശ്നം!
അപ്പറഞ്ഞതിൽ എന്തോ എവിടെയോ ഒരു തകരാറ് തോന്നാതിരുന്നില്ല.
കയ്യിലെ ലാപ്ടോപ്പിൽ മൃഗസ്ഥലിയുടെ ഭൂരേഖ സൂക്ഷിച്ച് നോക്കി..
വിന്ധ്യ ഹിമാലയ സാനുക്കളുടെ ഇടയിൽ പടിഞ്ഞാറൻ ഘട്ടുകളുടെ നിഴലിൽ മറഞ്ഞ് ഇന്നത്തെ indo gangetic സമതലം വരെയും പരന്നു വിശാലമായി കിടന്ന ഒരു ഒറ്റയാൻ്റെ സാമ്രാജ്യം.
"ജൈവപ്രകൃതിയിലെ വൈവിധ്യമായിരുന്നു മൃഗസ്ഥലിയുടെ ആകർഷണം. കാടുകളും, മലകളും, തിങ്ങി നിറഞ്ഞ് ഇത് വരെ കണ്ടെത്തിയതിലും കണ്ടെത്താനാകാത്തതിലും അധികം മൃഗങ്ങളും പക്ഷികളും വിരാജിച്ച് പോന്ന പ്രകൃതിസമ്പത്തിൻ്റെ ഈറ്റില്ലം.."
അങ്ങനെ ആ അവർ കഴിഞ്ഞു, പവർപോയിൻ്റ് സേവ് ആക്കി ലാപ്ടോപ് ഡെസ്കിൻ്റെ ലോക്കറിൽ വെച്ച് എഴുന്നേറ്റു.
"ആദീ.. വാ. ഇന്ന് ഇഷാൻ്റെ ചിലവാ. നിൻ്റെ കാര്യോം പറഞ്ഞ് അവൻ്റേന്ന് ഊറ്റിക്കും ഞാൻ ഇന്ന്"
കയ് പിടിച്ച് വലിച്ച് പുറത്തേക്ക് ഓടിയവളുടെ കയ്യിൽ മുറുകെ പിടിച്ച് മുഖത്തണിഞ്ഞ ചിരിക്ക് ഞാൻ ഒന്നുകൂടെ മാറ്റ് കൂട്ടി.
എപ്പോഴും ആട്ടം ആടുന്നവളുടെ പിറകിൽ ഞാനും അന്നാദ്യമായി വേഷം അണിഞ്ഞു.. ഒരു പകർന്നാട്ടം..
കാൻ്റീനിൽ അപ്പുറവും ഇപ്പുറവും ഇരുന്ന് ഒരു ചിക്കൻ റോളിന് പറഞ്ഞ്, ഫോണിലും നോക്കി സംസാരിച്ചിരിക്കുമ്പോൾ, ഇഷാൻ, എൻ്റെ ഇച്ചു, കടന്നു വന്നു..
കണ്ണിൽ നിറച്ച തിളക്കത്തോടെ, ഞാൻ അവൻ്റെ കണ്ണിലേക്ക് കണ്ണ് കൊരുത്തു.
നിറഞ്ഞ ഒരു ചിരിയോടെ കുസൃതിയോടെ കണ്ണ് ചിമ്മികാണിച്ച് അവൻ എൻ്റെ തൊട്ടരികിൽ കസേര വലിച്ച് ഇട്ട് ഇരുന്നു.
ഇരുന്ന പാടെ എൻ്റെ മുതുകിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു അവൻ.. പതിവ് തെറ്റിക്കാതെ ഞാൻ അതിനു മുഖത്ത് നാണം വാരി വിതറി.
"എന്താണ് മോനെ.. നമ്മൾ സിംഗിൾസിനെ ഒന്നും ഇങ്ങനെ അപമാനിക്കല്ലേ. അസൂയ തോന്നുന്നല്ലോ ഈശോയെ"
അതിനു ഞങ്ങള് രണ്ട് പേരും ചിരിച്ചു.
നിഷിത ചിരിച്ച് കൊണ്ട് സാൻഡ്‌വിച്ച് എടുത്ത് കഴിച്ച് തുടങ്ങി.. ഇച്ചു, അല്ല, ഇഷാന് ആകട്ടെ കയ്യിൽ ഇരുന്ന റോൾ എൻ്റെ വായിലേക്ക് അടുപ്പിച്ചു.
ക്ഷമയുടെ നൂൽപ്പാലത്തിൽ കാലൂന്നി, തൊണ്ടയിൽ തികട്ടി വന്ന കയ്പ്പ് വിഴുങ്ങി ഞാൻ വാ മലർക്കെ തുറന്ന് അത് കടിച്ചെടുത്ത് ചവച്ചു.
"ആ ചുണ്ട് ഇപ്പോ വടിച്ചോ.. എനിക്ക് അല്ലേൽ അവിടുന്ന് ചപ്പി എടുത്ത് തിന്നാൻ തോന്നും"
ചെവിയുടെ ഓരത്ത് നിഷി കേൾക്കാത്ത രീതിയിൽ വന്ന് കുസൃതി പറയുന്നവനെ കണ്ണ് ഉയർത്തി നോക്കാതെ ഞാൻ കവിൾ ചുവപ്പിച്ചു.
പതിവുകൾ ഒക്കെ തുടരുക തന്നെ വേണം..
"പറഞ്ഞ പോലെ, നിങ്ങള്ക്ക് റിസർച്ച് തുടങ്ങണ്ടെ. എന്തായി, dissertation ്ന് ടോപ്പിക് സെലക്ട് ചെയ്തോ?"
ഇഷാൻ്റെ ചോദ്യത്തിന് ഒട്ടും ചിന്തിക്കേണ്ടിയിരുന്നില്ല, മൂന്ന് topic കൾ ഇന്ന് സബ്മിറ്റ് ചെയ്തതിൽനിന്ന് റിസർച്ച് കമ്മിറ്റി ഒരെണ്ണം സെലക്ട് ചെയ്ത് തന്നിരുന്നു.
"The rise and fall of the Mughal Empire, അതാണ്. പിന്നെ നീ ഒന്ന് ഹെൽപ്പ് ആക്കണം ട്ടോ.. നിൻ്റെ വിലപിടിച്ച നിർദേശങ്ങൾ ആവശ്യോണ്ട്"
നിഷി ഒരു കണ്ണിറുക്കി പറഞ്ഞു.
"ആഹ്.. ഒരു 16, 18 നൂറ്റാണ്ടുകൾ ആയൊണ്ട് വലുതായി ബുദ്ധിമുട്ടണ്ട വരില്ല. നീയോ ഡീ..? എന്താ എടുത്തെ?"
" Agasthyaveer Pratap's historical influence"
(അഗസ്ത്യവീരപ്രതാപൻ്റെ ചരിത്രപരമായ സ്വാധീനം)
"എന്ത് പറ്റി മോളെ ഇത്തവണ. 12ാം നൂറ്റാണ്ടിൻ്റെ ഇതിഹാസം എന്നൊക്കെ പറയുമ്പോ കേൾക്കാൻ രസമാ.. കിട്ടാൻ പാടാ. എല്ലാ തവണേം ഏറ്റോം എളുപ്പം നോക്കുന്ന എൻ്റെ കൊച്ച് എന്തെ ഇപ്പൊ നന്നായോ?"
"ഇത് അല്ലേ അവസാനത്തെ കടമ്പ. ഇത് എങ്കിലും മര്യാദക്ക് ആത്മാർത്ഥം ആയി നടക്കട്ടേന്ന് കരുതി"
സത്യത്തിൽ.. എനിക്ക് മുഴുവൻ സമയവും ശ്രദ്ധ മാറ്റാൻ ഒരു വഴി വേണമായിരുന്നു. ഇതിനോളം നല്ലത് ഒന്നില്ല.
"അടുത്ത ബുധനാഴ്ച കോളജ് ക്ലബ് ഒരു പാർട്ടി അറേഞ്ച് ചെയ്തേണ്ട്. മൊത്തം കോളജ് കാണും, വല്ല ഒഴിവ് കഴിവും പറയാൻ ആണേൽ നടക്കില്ല, അങ്ങ് വന്നോണം"
"Deal"
ഞാൻ പെട്ടെന്ന് ചാടി കേറി സമ്മതം അറിയിച്ചത് കേട്ട് രണ്ട് പേരും എന്നെ തന്നെ നോക്കി.. ഞാൻ പൊതുവിൽ ഇങ്ങനെ ഉള്ള ഒന്നിനും പോവാറില്ല. ആളുകളെ ഒരുമിച്ച് കാണൽ അലർജി ആണ്. ഒറ്റക്ക് വീട്ടിൽ വല്ലോം ഇരുന്നാ അത്രേം സുഖം.
പക്ഷേ.. ഇത്തവണ പോണം.
"എന്തേ?"
ഞാൻ പുരികം പൊക്കി രണ്ട് പേരോടും ആയി ചോദിച്ചു.
മുഖത്ത് തെളിഞ്ഞ ചെറിയൊരു വാട്ടം സമർത്ഥമായി മറച്ചു പിടിച്ച അവർ അൽഭുദവും സന്തോഷവും എടുത്ത് അണിഞ്ഞു.
"സെറ്റ് സെറ്റേയ്.."
"ഒരുമിച്ച് എൻ്റെ കാറിൽ പോവാം എന്നാല്. വൈകുന്നേരം ഞാൻ വന്ന് പിക്ക് ചെയ്യാം. തിരിച്ച് വരുമ്പോ നിന്നെ വീട്ടിലും ഇവളെ ഹോസ്റ്റലിലും ആക്കാം"
Hmm.. എൻ്റെ വീട് തന്നെ ആണല്ലോ ആദ്യം.
പിന്നീടുള്ള ദിവസങ്ങളിലും പതിവ് ചാറ്റുകളും ഫോൺ വിളികളും തുടർന്നു. എന്നെ കുറിച്ച് എനിക്ക് തന്നെ മതിപ്പ് തോന്നി..
ഒരാഴ്ചക്കാലം പുതിയ ചുവടുവെപ്പുകളും തുടക്കങ്ങളും പ്ലാൻ ചെയ്യുകയായിരുന്നു..
ഇതിനിടയിൽ റിസർച്ച് പ്രോബ്ലം പ്രസൻ്റേഷൻ കഴിഞ്ഞു, പ്രിൻസിപ്പലിൻ്റെ അപ്രൂവലും കിട്ടി. വൈകുന്നേരങ്ങളിൽ ലൈബ്രറിയിൽ ആയി ഇരുപ്പ്..
പിറ്റേന്ന് വൈകിട്ട് സേട്ടുപറ്റ്നയിലെ മിസോറി മ്യൂസിയത്തിൻ്റെ ഉള്ളിൽ തലങ്ങും വിലങ്ങും നടന്നു കാണുകയായിരുന്നു ഞാൻ. അക്കാലഘട്ടത്തിലെ, അന്ന് ഉണ്ടാക്കിയതോ ഉപയോഗിച്ചതോ ആയ എന്തെങ്കിലും അവിടെ ഉണ്ടെങ്കിൽ കൂടുതൽ വിവരങ്ങൾ കിട്ടാതിരിക്കില്ല.
അവസാനം തിരഞ്ഞത് കണ്ണിൽ പെട്ടു. പക്ഷേ..
അക്കാലഘട്ടത്തിലെതെന്ന് പറയാൻ ആകെ രണ്ടേ രണ്ട് സാധങ്ങൾ മാത്രം ആണ് അവിടെ പ്രദർശനത്തിൽ ഇരുന്നത്. ഒരു തളികയും ഒരു നാണയവും മാത്രം.
'The marvels of Mrigasthali, the forest Kingdom' എന്ന പുസ്തകം അവയ്ക്ക് സമീപം ഒരു സ്റ്റാൻഡിൽ ഘടിപ്പിച്ചിരിക്കുന്നു.
അധികൃതരോട് അനുവാദം ചോദിച്ച് അത് മൊത്തത്തിൽ അരിച്ച് പെറുക്കി വായിക്കാൻ തയ്യാറായി ഞാൻ അവിടെ ഇരുന്നു..
മറിക്കുന്നതിന് ഇടയിൽ ഒരു പേജ് കണ്ണിലുടക്കി, പക്ഷേ കാരണം മറ്റൊന്നായിരുന്നു.. അതിനുള്ളിൽ ഒരു ചെറിയ മുത്തിൻ്റെ വലുപ്പത്തിൽ എന്തോ ഒന്ന്.. ബുക്ക് അടച്ചാൽ പുറത്തേക്ക് കാണാൻ ഒന്നും പറ്റില്ല. ഞാൻ അത് എടുത്ത് മാറ്റി ബാക്കി വായന തുടർന്നു..
പ്രധാനപ്പെട്ടവ ഞാൻ എൻ്റെ കയ്യിൽ കരുതിയ ഹാൻഡ്‌ബുക്കിൽ timeline അനുസരിച്ച് note ചെയ്ത് പോന്നു.
ഇഷാൻ്റെ കോൾ ആണ് എന്നെ ആ മണിക്കൂറുകൾ നീണ്ട പ്രവൃത്തിയിൽ നിന്ന് എഴുന്നേൽപ്പിച്ചത്.
അങ്ങനെ കാത്തിരുന്ന ബുധനാഴ്ച ഇങ്ങെത്തി. ഒരുമിച്ച് ഒരു കാറിൽ ഞാൻ മുന്നിലും നിഷി പുറകിലും ഇരുന്ന് യാത്ര ചെയ്യുമ്പോൾ ഞാൻ എൻ്റെ മനസ്സ് കട്ടി ആക്കുകയായിരുന്നു.
അവരുടെ കളി ചിരികളിൽ ഞാൻ എന്തൊക്കെയോ തിരഞ്ഞു.. ഒന്നും അസ്വാഭാവികമായി തോന്നാതിരുന്നത് എന്നെ തളർത്തി. ഇത്രയേറെ സ്വാതന്ത്ര്യം ഞാൻ നൽകിയിരുന്നോ? കണ്ണിനു മുന്നിൽ വെളിവായിരുന്നത് കാണാതെ പോവാൻ മാത്രം?
വീട്ടിൽ ഇഷാനെ എല്ലാവർക്കും അറിയാം, കല്യാണം വരെ പറഞ്ഞു ഉറപ്പിച്ചതാണ്.. അവൻ്റെ കുടുംബത്തെ എനിക്കും..
ഒരു നെടുവീർപ്പുതിർന്നു..
ക്യാമ്പസിൻ്റെ പാർട്ടി ഗ്രൗണ്ടിൽ എത്തി കാറിൽ നിന്ന് ഇറങ്ങി ഞാൻ അവനൊപ്പം നടന്നു.
അവർക്കൊപ്പം അകത്തേക്ക് പോയി എല്ലാവരും ആയും മിണ്ടിയും പറഞ്ഞും ചെറു ചുവടുകൾ വെച്ചും നിന്നു. കുറച്ച് പേരിൽ എങ്കിലും അത് ചെറുതല്ലാത്ത അൽഭുദം ഉളവാക്കിയെന്ന് എനിക്ക് തോന്നി.
കുറച്ച് കഴിഞ്ഞതും പാട്ട് ഒക്കെ ഒന്ന് നിന്ന് എല്ലാവരും ഒന്ന് loose up ആക്കുന്ന വേളയിൽ ഞാൻ കയ്യിലെ ഫോണിൽ പിടി മുറുക്കി.
കയ് വെള്ളയിൽ വിയർപ്പ് പൊടിഞ്ഞു എങ്കിലും പിന്മാറാൻ ഞാൻ ഒരുക്കം ആയിരുന്നില്ല..
അടുത്ത് നിൽക്കുന്നവനെ ഞാൻ ഒന്ന് തല ചെരിച്ച് നോക്കി. പരസ്പരം കണ്ണുകൾ ഉടക്കി.. ഞാൻ നന്നായി ഒന്ന് ചിരിച്ചു..
ഇനി ഉള്ള നാളുകളുടെ അനിശ്ചിതത്വം എന്താവും എന്ന് അറിയാതെ..
അവനുമായി കണ്ണ് കൊരുത്തു കൊണ്ട് ഞാൻ ഫോണിലെ പച്ച ബട്ടണിൽ വിരൽ അമർത്തി..
ക്രൂരമായ ഒരു മന്ദഹാസം എന്നിൽ വിരിഞ്ഞു..!